Friday 16 February 2018

കുട്ടി കവിതകൾ

വാ കുരുവീ ! വരു കുരുവീ!
(ജി. ശങ്കരക്കുറുപ്പ്)
വാ കുരുവീ ! വരു കുരുവീ!
വാഴക്കൈമേലിരു കുരുവീ
നാരു തരാം ചകിരി തരാം
കൂടുണ്ടാക്കാന്‍ കുടെവരാം
കായ്കള്‍ തരാം, കനികള്‍ തരാം,
കനിവൊടു ഞാന്‍ നിന്നരികെ വരാം
നീ വെറുതേ പോകരുതേ
നിഴല്‍ കിട്ടാതെ വലയരുതേ
ചേണിയലും കുളിര്‍ വയലും
ചെറു പൊയ്കകളും പൂന്തണലും
കണ്ണിന്നും കരളിന്നും
തോഴനു നല്‍കുക സുഖമെന്നും!
*ഇന്ത്യ എന്‍റെ രാജ്യം എന്‍റെ സ്വന്തം രാജ്യം*
ഇന്ത്യ എന്‍റെ രാജ്യം
എന്‍റെ സ്വന്തം രാജ്യം
ഇന്ത്യ എന്‍റെ ജീവനേക്കാള്‍
ജീവനായ രാജ്യം
അമ്മയായ നാടേ
നന്മയായ നാടേ
മക്കള്‍ ഞങ്ങള്‍ സേവനത്താല്‍
സ്വര്‍ഗ്ഗ മാക്കും നിന്നെ
*കുഞ്ചിയമ്മക്കഞ്ചു മക്കളാണേ*
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ-
യഞ്ചാമനോമനക്കുഞ്ചുവാണേ
പഞ്ചാരവിറ്റു നടന്നു കുഞ്ചു
പഞ്ചാര കുഞ്ചുന്നു പേരു വന്നു
വഞ്ചിയില്‍ പഞ്ചാര ചാക്കു വച്ചു
തുഞ്ചത്തിരുന്നു തുഴഞ്ഞു കുഞ്ചു
പഞ്ചാര തിന്നു മടുത്തു കുഞ്ചു
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ-
യഞ്ചാമന്‍ പഞ്ചാരക്കുഞ്ചുവാണേ
*പ്രാവെ പ്രാവെ പോകരുതേ*
''പ്രാവെ പ്രാവെ പോകരുതേ
വാ വാ കൂട്ടിനകത്താക്കാം
പാലും പഴവും പോരെങ്കില്‍
ചോറും കറിയും ഞാന്‍ നല്‍കാം''
കൊള്ളാം കുഞ്ഞേ നിന്നിഷ്ടം
തള്ളാന്‍ പാടില്ലെന്നാലും
ഞാനങ്ങോട്ടേക്കില്ലിപ്പോള്‍
മാനം നോക്കി സഞ്ചാരം (മാനം നോക്കി പോകുന്നു)''
*ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം* 
(പന്തളം കേരളവര്മ്മ)
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീ കോണ്ടുപോയീടണം
നേര്‍വരും സങ്കടം ഭസ്മമാക്കീടണം
ദുഷ്ട സംസര്‍ഗം വരാതെയാക്കീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം....
*കുഞ്ഞേ കുഞ്ഞേ ഉണരൂ നീ*
കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞി കണ്ണു തുറക്കു നീ
നേരം പുലരും നേരത്ത്
നീയി മട്ടു കിടന്നാലോ
ഓമല്‍ പല്ലുകള്‍തേയ്ക്കണ്ടെ
ഓമന മുഖവുംകഴുകേണ്ടേ
നീരാട്ടാടാന്‍ പോകേണ്ടേ
നീല പുമുടി കെട്ടണ്ടേ?
അച്ഛന്‍ തന്നൊരുടുപ്പിട്ട്
അമ്മ തൊടീയ്ക്കും പൊട്ടിട്ട്
നെഴ്‌സറി ക്ലാസില് പോകണ്ടേ ?
നെഴ്‌സറി ഗാനം പാടണ്ടേ
*''കാക്കേ കാക്കേ കുടെവിടെ?*
''കാക്കേ കാക്കേ കുടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ ?
കുഞ്ഞിനു തീറ്റി കൊടുക്കാഞ്ഞാല്‍
കുഞ്ഞു കിടന്നു കരയില്ലേ?''
''കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കയ്യിലെ നെയ്യപ്പം''
''ഇല്ല്യ തരില്ല്യ നെയ്യപ്പം.
അയ്യോ കാക്കേ പറ്റിച്ചോ!''
*ഒന്നാനാം കൊച്ചു തുമ്പി*
''ഒന്നാനാം കൊച്ചു തുമ്പി
എന്ടെ കൂടെ പോരുമോ നീ ?''
''നിന്ടെ കൂടെ പോന്നാലോ,
എന്തെല്ലാം തരുമെനിക്ക്?''
''കളിപ്പാനോ കളം തരുവേന്‍
കുളിപ്പാനോ കുളം തരുവേന്‍
ഇട്ടിരിപ്പാന്‍ പൊന്‍ തടുക്ക്‌
ഇട്ടുണ്ണാന്‍ പൊന്‍തളിക
കൈ കഴുകാന്‍ വെള്ളിക്കിണ്ടി
കൈ തോര്‍ത്താന്‍ പുള്ളി പട്ട്
ഒന്നാനാം കൊച്ചു തുമ്പി
എന്ടെ കൂടെ പോരുമോ നീ ''
*ഒന്നാം നാള്‍ ഉല്ലാസ യാത്രപോയപ്പോള്‍*
ഒന്നാം നാള്‍ ഉല്ലാസ യാത്രപോയപ്പോള്‍
ഒരു കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ
രണ്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
രണ്ടു ജണ്ട് മല്ലി ഒരു കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ
മുന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
മൂന്നു മുക്കുറ്റി (മുല്ലപ്പൂ) 2 ജണ്ട് മല്ലി 1 കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ
നാലാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
നാല് നാരങ്ങ 3 മുക്കുറ്റി 2 ജണ്ടുമല്ലി 1 കുഞ്ഞാറ്റ കിളിയെ ഞങ്ങള്‍ കണ്ടേ
അഞ്ചാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
അഞ്ചു മഞ്ചാടി 4 നാരങ്ങ 3 മുക്കുറ്റി 2 ചെണ്ടുമല്ലി 1 കുഞ്ഞാറ്റകിളിയെ ഞങ്ങള് കണ്ടേ
ആറാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ആറ് താറാവ് 5 മഞ്ചാടി 4 നാരങ്ങ 3 മുക്കുറ്റി 2 ചെണ്ടുമല്ലി 1 കുഞ്ഞാറ്റകിളിയെ ഞങ്ങള്‍ കണ്ടേ
ഏഴാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ഏഴ് ഏലക്കാ 6 താറാവ് 5 മഞ്ചാടി 4 നാരങ്ങ 3 മുക്കുറ്റി 2 ചെണ്ടുമല്ലി 1 കുഞ്ഞാറ്റകിളിയെ ഞങ്ങള്‍ കണ്ടേ
എട്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
എട്ടു മിട്ടായി 7 ഏലക്കാ 6 താറാവ് 5 മഞ്ചാടി 4 നാരങ്ങ 3 മുക്കുറ്റി 2 ചെണ്ടുമല്ലി 1 കുഞ്ഞാറ്റകിളിയെ ഞങ്ങള്‍ കണ്ടേ
ഒമ്പതാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ഒമ്പതാമ്പല്‍പൂ 8 മിട്ടായി 7 ഏലക്കാ 6 താറാവ് 5 മഞ്ചാടി 4 നാരങ്ങ 3 മുക്കുറ്റി 2 ചെണ്ടുമല്ലി 1 കുഞ്ഞാറ്റകിളിയെ ഞങ്ങള്‍ കണ്ടേ
പത്താം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
പത്തു മത്തങ്ങാ 9 ആമ്പല്‍പൂ 8 മിട്ടായി 7 ഏലക്കാ 6 താറാവ് 5 മഞ്ചാടി 4 നാരങ്ങ 3 മുക്കുറ്റി 2 ചെണ്ടുമല്ലി 1 കുഞ്ഞാറ്റകിളിയെ ഞങ്ങള്‍ കണ്ടേ
*മാടത്തക്കിളി മാടത്തക്കിളി*
''മാടത്തക്കിളി മാടത്തക്കിളി
പാടത്തെന്ത് വിശേഷം ചൊല്ലുക
പാടത്തെന്ത് വിശേഷം?''
''പാടത്തെല്ലാം വിത്തു വിതച്ചു
പയ്യെ ചുണ്ടും കീറി മുളച്ചു
ഒരു മഴ കിട്ടാഞ്ഞുഴറും ഞാറിന്നോമല്‍ പീലി കരിഞ്ഞു
മാടത്തക്കിളി മാടത്തക്കിളി
മാനത്തെന്തു വിശേഷം ചൊല്ലുക
മാനത്തെന്തു വിശേഷം ?''
''മാനത്തില്ലൊരു കാര്‍നിഴലെന്നാ
ലേനത്തില്‍ കാറ്റൂതുന്നു
കാറ്റിന്‍ പിറകെ ചിറകുവിരുത്തി
ക്കാര്‍നിരയെത്തി പെയ്താലോ,
ആ മഴ കൊത്തീട്ടൊന്നു ചിനയ്ക്കുകി-
ലാമണി ഞാറു തഴയ്ക്കുലോ''
''മാടത്തക്കിളി മാടത്തക്കിളി
മാടത്തിന്‍ കഥയെന്തോ ചൊല്ലുക
മാടത്തിന്‍ കഥയെന്തോ ?''
''തെങ്ങിന്‍ പോടാമെന്‍മാടത്തില്‍
ഭംഗിയില്‍ മുട്ടകള്‍ ഞാനിട്ടു
മുട്ടവിരിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്കിനി
വിട്ടൊഴിയാത്ത വിശപ്പല്ലോ''
പുല്‍പോന്തുകളെ കൊണ്ട് കൊടുക്കണ-
മപ്പോള്‍ മാനം കനിയായ്കില്‍''
''പുല്ലും ഞാറും പുല്‍പോന്തുകളും
നെല്ലും നമ്മള്‍ക്കുണ്ടാമോ ?''
*തള്ളക്കോഴി മുട്ടയിട്ടു കൊത്തിവിരിഞ്ഞു*
തള്ളക്കോഴി മുട്ടയിട്ടു കൊത്തിവിരിഞ്ഞു
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് കുഞ്ഞുങ്ങള്‍
കറുത്തതുണ്ട്, വെളുത്തതുണ്ട്, പുള്ളിയുമുണ്ട്;
വാലുമില്ല, ചിറകുമില്ല, കാലു രണ്ടുണ്ട്
പാററയേയും പുഴുവിനെയും കൊത്തി വിഴുങ്ങും
അമ്മയുടെ ചിറകിനുള്ളില്‍ കുഞ്ഞുറങ്ങീടും
ആഹാ !കുഞ്ഞുറങ്ങീടും !
*കാക്ക കറുമ്പി നോക്കണ്ട*
''കാക്ക കറുമ്പി നോക്കണ്ട
തേങ്ങ പൂള് നിനക്കല്ല
ചാഞ്ഞും ചെരിഞ്ഞും നോക്കണ്ട,
തഞ്ചം മേലില് പററുല,
അങേലമ്മിണി ഇന്നാളില്‍,
തന്നോരപ്പം തിന്നുമ്പോ
മുഴുവനും കൊത്തി പറിച്ചില്ലേ!
മുറിയാറായെന്ടെ കുഞ്ഞിക്കൈ!''

No comments:

Post a Comment